കൊച്ചി: എട്ടേമുക്കാല് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനും വിചാരണ നടപടികള്‍ക്കും ഒടുവില്‍ കോടതി വിധി പറഞ്ഞത് വെറും ഒന്‍പത് മിനിറ്റില്‍.
രാവിലെ 11ന് ചേംബറിലെത്തിയ ജഡ്ജി പ്രതികളെ കാണാന്‍ പാകത്തിന് മുന്നിലെ തടസങ്ങള്‍ നീക്കിവയ്പിച്ചശേഷം വിധി പ്രസ്താവം വായിച്ചുതുടങ്ങി.
ആദ്യം ആറു വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്നു വിധി. തൊട്ടുപിന്നാലെ ഏഴു മുതലുള്ള പ്രതികളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്തേക്കു കടന്നു.
ഈ സമയം എട്ടാം പ്രതിയായ ദിലീപ് പ്രതികളുടെ നിരയില്‍ ഒരറ്റത്തായി പ്രതിക്കൂട്ടിലെ തടിവേലിയില് കൈപിടിച്ച് തലകുനിച്ച് കണ്ണടച്ച് നില്‍പ്പായിരുന്നു.
കുറ്റകൃത്യത്തില്‍ ഏഴ്, എട്ട് പ്രതികള്‍ക്കു നേരിട്ട് ബന്ധമുള്ളതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ കുറ്റവിമുക്തരാക്കുന്നുവെന്ന കോടതിയുടെ വിധിപ്രസ്താവം കേട്ടതോടെ എല്ലാം അടക്കിപ്പിടിച്ചുനിന്ന അദ്ദേഹത്തിൽനിന്ന് ആശ്വാസത്തിന്റെ നിശ്വാസമുണ്ടായി.
മുകളിലേക്കു നോക്കി കൈകൂപ്പി. ഈ സമയം ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കം ആറു പ്രതികളും തൊട്ടടുത്തായി തലകുനിച്ച് നില്‍പ്പായിരുന്നു.
കോടതിമുറിയിലെ ക്ലോക്കില്‍ അപ്പോള്‍ സമയം 11.09. ശേഷിക്കുന്ന നടപടികള്‍ ഒരു മിനിറ്റില്‍ പൂര്‍ത്തിയാക്കി കോടതി അടുത്ത കേസ് വിളിച്ചു.